കേരളത്തിന്റെ സ്വപ്നപദ്ധതിയായ അതിവേഗ റെയിൽപ്പാതയ്ക്ക് വേണ്ടിയുള്ള പണം ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്താമെന്ന ഇ ശ്രീധരന്റെ നിർദ്ദേശത്തെ ഗൗരവത്തോടെ പരിഗണിച്ച് സംസ്ഥാന സർക്കാർ . സിയാൽ മാതൃക യിൽ റെയിൽപ്പാത നിർമിക്കാം എന്നാണ് ഇ ശ്രീധരൻ മുമ്പോട്ടു വെച്ച നിർദ്ദേശം. വിജയകരമായ മാതൃകയെന്ന നിലയിൽ സിയാൽ മാതൃക സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് മറ്റ് ബുദ്ധിമുട്ടുകളില്ല. ഇതിലൂടെ 24,000 കോടി രൂപ പിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായി ജനങ്ങളിൽ നിന്ന് ഓഹരി സമാഹരിക്കുന്നതാണ് പരിപാടി.
ഇ ശ്രീധരൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പദ്ധതിയിൽ ഊന്നി മുമ്പോട്ട് പോകാനാണ് സർക്കാരിന്റെ നീക്കം. ഈ പദ്ധതിക്ക് ഇ ശ്രീധരൻ കാണുന്ന ചെലവ് 60,000 കോടി രൂപയാണ്. ഇതിന്റെ 40% ജനങ്ങളുടെ ഓഹരിയായിരിക്കും. ഇത് 24,000 കോടിയോളം വരും. ഈ ഓഹരിപിരിവിൽ പ്രവാസികളെ കൂടി ഉൾപ്പെടുത്തിയാല്‍ ആത്മാർത്ഥമായ സഹകരണമുണ്ടാകും എന്നാണ് പ്രതീക്ഷ. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളിൽ പ്രവാസികൾ എന്നും ആത്മാർത്ഥതയോടെ നിലകൊണ്ട ചരിത്രമേയുള്ളൂ എന്നത് സർക്കാരിന് പ്രതീക്ഷ നല്‍കുന്നു.
പദ്ധതിയുടെ ആകെ ചെലവിന്റെ 60% കേന്ദ്ര - സംസ്ഥാന സർക്കാരുകൾ 51:49 അനുപാതത്തിൽ നിക്ഷേപിക്കും. സിയാൽ മാതൃക ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. 30,000 ഓഹരിയുടമകളാണ് സിയാലിനുള്ളത്. ലോകമെങ്ങുമുള്ള മലയാളി പ്രവാസികൾ സംസ്ഥാനത്തിന്റെ ഈ സുപ്രധാന വികസന പരിപാടിയോട് സഹകരിച്ചു. വിമാനത്താവളത്തിന്റെ 24 ശതമാനം ഓഹരികൾ ഇപ്പോൾ ജനങ്ങളുടെ പക്കലാണ്. നെടുമ്പാശേരിയിൽ 822 കോടി പ്രവർത്തനലാഭമുണ്ട്. ഓഹരിയുടമകൾക്ക് 50% ലാഭവിഹിതമം വരെ നൽകാറുണ്ട് സിയാൽ.
സംസ്ഥാനത്തെ അതിവേഗപാത അഞ്ചുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രം ഇങ്ങനെ വന്നാൽ 18,360 കോടി രൂപ നിക്ഷേപിക്കേണ്ടി വരും. സംസ്ഥാനം 17,640 കോടി നിക്ഷേപിക്കും. ഭൂമിയേറ്റെടുക്കൽ, നിർമ്മാണ സാധനങ്ങളുടെ റോയൽറ്റിയിളവ്, നികുതിയിളവ് എന്നിവ സംസ്ഥാന വിഹിതത്തിന്റെ ഭാഗമായിരിക്കും.
നിക്ഷേപകർക്ക് മികച്ച ലാഭം വാഗ്ദാനം ചെയ്തായിരിക്കും ക്രൗഡ് ഫണ്ടിങ് നടത്തുക. 8.09 % ലാഭം ലഭിക്കുന്ന തരത്തിൽ ക്രമീകരിക്കുമെന്നാണ് പ്രാഥമികമായ വിവരം. ഇതിന് പ്രതിദിന യാത്രക്കാർ പ്രതീക്ഷിക്കുന്ന അളവിൽ ഉയരണം. പ്രതിദിനം 2.28 ലക്ഷം യാത്രക്കാർ അതിവേഗറെയിൽ ഉപയോഗിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. വലിയ തോതിൽ തൊഴിലവസരങ്ങൾ കൊണ്ടുവരാനും ഈ പദ്ധതിക്ക് സാധിക്കും. ബിസിനസ് സംര്ഭങ്ങളും വൻതോതിൽ ഉയരും. ഈ സാഹചര്യം രൂപപ്പെടുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കും.
0 Comments