FLASH NEWS

6/recent/ticker-posts

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി


കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ജി എസ് ശരണ്യയെ (36) കണ്ടെത്തി. നാല് ദിവസം നീണ്ട തിരച്ചിലിൽ താഴ്‍വാരത്ത് നിന്നാണ് ശരണ്യയെ കണ്ടെത്തിയത്. 

കർണാടക വനം വകുപ്പും പൊലീസും ചേർന്നാണ് വനമേഖലയിൽ തിരച്ചിൽ നടത്തിയത്. നക്സൽ വിരുദ്ധ സേനയും തിരച്ചിലിൽ പങ്കെടുത്തു. ശരണ്യയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് സൂചന.

കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡ മോള്‍ കയറാനായി ഏപ്രില്‍ രണ്ടിനാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിൽ എത്തുന്നത്.

നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ഇവർ താമസിച്ചിരുന്നത്. ഏപ്രിൽ 2ന് രാവിലെ 8.15ഓടെ വനം വകുപ്പിന്റെ അനുമതി വാങ്ങി ട്രക്കിങ് ആരംഭിച്ചു.

കാട്ടാനശല്യം കണക്കിലെടുത്ത് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ നിർദേശ പ്രകാരമാണ് ശരണ്യ സംഘത്തോടൊപ്പം ചേർന്നത്. 

വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ച് എത്തിയെങ്കിലും ശരണ്യ കൂടെ ഉണ്ടായിരുന്നില്ല. തനിക്ക് വഴി തെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

തുടർന്ന് എട്ടോളം സംഘങ്ങളാണ് ശരണ്യയ്ക്കായി തിരച്ചിൽ നടത്തിയത്. തിരച്ചിൽ ഊര്‍ജിതമാക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഞായർ വൈകീട്ടോടെ വനമേഖലയിൽ നിന്ന് സി​ഗ്നൽ ലഭിക്കുന്നതും തിരച്ചിൽ സംഘം ശരണ്യയെ കണ്ടെത്തുകയുമായിരുന്നു.

ട്രക്കിങ്ങിനിടെ വഴി തെറ്റിയോ മറ്റോ ഒറ്റപ്പെട്ടുപോയാല്‍ എന്തുചെയ്യണമെന്നുള്ള പരിശീലനം ശരണ്യയ്ക്ക് ലഭിച്ചിരുന്നു. മുന്‍പും പല ട്രക്കിങ്ങുകള്‍ക്കും ശരണ്യ പോയിട്ടുണ്ട്

Post a Comment

0 Comments